സുഡാനി ഫ്രം നൈജീരിയ കണ്ടു. വളരെ വളരെ നല്ലൊരു സിനിമ. എന്നെ ഏറ്റവും നൊമ്പരപ്പെടുത്തിയത് സുഡുമോന്റെ കാഴ്ച. ദുഃഖിതനായ അവൻ തന്റെ കുഞ്ഞുപെങ്ങൾ കഷ്ടപ്പെട്ട് കോരിയ വെള്ളം മറിഞ്ഞുപോകുന്ന കാര്യം ഓർത്തിരിക്കുമ്പോഴാണ് “മലയാളി” വന്ന് സൊറസൊറാന്നും പറഞ്ഞ് പൈപ്പ് തുറന്ന് കാൽ കഴുകുന്നു. ഇതു കണ്ട് പൊട്ടിത്തെറിക്കുന്ന സുഡുമോൻ. വീട്ടിൽ വന്ന് ഞാൻ വുളു എടുത്തപ്പോൾ, താനെ പൈപ്പിന്റെ ഫോഴ്സ് കുറച്ചു. നമ്മൾക്ക് വെള്ളത്തിന് ഒരു വിലയും തോന്നാറില്ല. തമ്പുരാനേ, നിന്റെ ഭൂമിയിലെ നിന്റെ അടിമകൾ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നു. മറുവിഭാഗം ധൂർത്തടിക്കുന്നു.
സുഡാനി ഫ്രം നൈജീരിയ സിനിമ അത്യുഗ്രൻ എന്നു പറയാതെ വയ്യ. ഒരു പാഠം അല്ല, നൂറുകണക്കിനു പാഠങ്ങൾ സക്കറിയ അതിലൂടെ പഠിപ്പിക്കുന്നുണ്ട്. സെക്സും സ്റ്റണ്ടുമില്ലാതെ മാനുഷികമൂല്യങ്ങൾ, ആർദ്രത, നന്മ എന്നിവ മനുഷ്യമനസ്സിലേക്കങ്ങനെ പ്രസരിപ്പിക്കാമെന്നു മനസ്സിലാക്കിത്തരുന്നു.
അയൽവാസികളായ സ്ത്രീകളുടെ സ്നേഹപ്രസരണം അത്യുദാത്തം തന്നെ. തഴക്കംവന്ന നാടകനടിമാർ എത്ര സുന്ദരമായാണ് നന്മകളുടെ വറ്റാത്ത ഉറവകളൊഴുക്കി നമ്മുടെ കണ്ണുനനയിച്ചത്. അവസാനം, സുഡുമോന് തന്റെ മകൻ കൊടുത്തയച്ച വാച്ച് കെട്ടിച്ചുതന്നെ യാത്രയാക്കണമെന്ന വാശി നടപ്പാകുമ്പോൾ നമ്മുടെ മനസ്സും ആശ്വസിക്കുന്നു. സുഡുവിന്റെ പെങ്ങൾക്ക് മജീജിന്റെ ഉമ്മ കൊടുത്തയക്കുന്ന ജിമിക്കി കമ്മലും… പടച്ചവനേ, എന്തൊരു സന്തോഷമാണ് സാധുക്കളായ, തണൽ കണ്ടിട്ടില്ലാത്ത ആ കറുത്ത ആഫ്രിക്കൻ പെൺകുഞ്ഞുങ്ങൾക്ക് കൊടുത്തയക്കുന്നതു കാണുമ്പോൾ. സക്കരിയാ, നീ അതിന്റെ സംവിധാനത്തിലൊക്കെ നൂറിൽ നൂറ്റമ്പതു മാർക്ക് വാങ്ങി വിജയിച്ചിരിക്കുന്നു. ഓരോ കഥാപാത്രങ്ങളും എന്തൊരു തന്മയത്വത്തിലാണ് അവരുടെ ഭാഗം തകർത്തഭിനയിച്ചിരിക്കുന്നത്.
നർമം നിറഞ്ഞുനിൽക്കുന്ന സിനിമ. നല്ല നിലവാരമുള്ള നർമം. ഹാവൂ, പുതിയ അതിഥിയെ കാണാൻ ജനങ്ങൾ സന്തോഷത്തോടെ വരുന്ന കാഴ്ച. ഭാഷ തടസ്സമാകുന്നില്ല, സ്നേഹിക്കാനും സ്നേഹിപ്പിക്കാനും. സുഡൂന്റെ അമ്മൂമ്മ മരിച്ചതറിഞ്ഞ് മജീദിന്റെ ഉമ്മയും അയൽക്കാരി ഇത്തയും ഖത്തംപയങ്ങൽ കഴിക്കണ ഭംഗി. അപ്പോൾ അതിനിടയിൽ മജീദിന്റെ ഒരു വാക്കുണ്ട്, “അവൻ ക്രിസ്ത്യാനിയാണ്”. ഉമ്മാടെ മറുപടി, ക്രിസ്ത്യാനി ആയാലും അവർക്കും ഉണ്ടാകും എന്തെങ്കിലും ആചാരമൊക്കെ. അങ്ങനെ, നല്ല ചിട്ടവട്ടങ്ങളോടെ, തങ്ങൾ കണ്ടിട്ടില്ലാത്ത സുഡൂന്റെ അമ്മൂമ്മയ്ക്ക് മൂന്നാംരാവ് കഴിക്കുന്ന മലപ്പുറത്തെ നിഷ്കളങ്കരായ ഉമ്മമാർ. മതസൌഹാർദ്ദത്തിന്റെ സുഗന്ധം പൂത്തുലയുന്ന ഇത്തരം സിനിമകളാണിക്കാലത്താവശ്യം.
ധൈര്യപ്പെട്ട് സിനിമ കണ്ടോളൂ. അരികുവത്കരിക്കപ്പെടുന്ന, അപഹസിക്കപ്പെടുന്ന ഒരു സമുദായത്തിൽനിന്ന് ഇത്തരം ഒരു സിനിമ പിറവിയെടുക്കുക കാലഘട്ടത്തിന്റെ ആവശ്യമാണ്. മലപ്പുറത്ത് പന്നി പ്രസവിക്കുംപോലെ പ്രസവിക്കുന്നു എന്ന് പറഞ്ഞവന്റെ മുഖത്തോ നോക്കി കൊഞ്ഞനംകാട്ടുന്നുണ്ട് ഈ സിനിമ. മലബാറിന്റെ നിഷ്കളങ്ക സ്നേഹം മുഴുവനോടെ ഒപ്പിയെടുത്തിരിക്കുന്നു ഈ സിനിമ. ഇനിയും ആ ഡയലോഗുകൾ കേൾക്കാൻ തോന്നുന്നു. ജാതി-മത ഭേദമെന്യെയുള്ള ആ നിഷ്കളങ്കത, പടച്ചവൻ മലപ്പുറത്ത് ഇനിയും വാരിക്കോരി കൊടുക്കട്ടെ. തീർച്ചയായും മനുഷ്യർക്കിടയിൽ സ്നേഹം വളർത്താൻ ഈ സിനിമയ്ക്കു കഴിയും. ആഫ്രിക്കയുടെ ദുഃഖം നിറഞ്ഞ ജീവിതവും കള്ള പാസ്പോർട്ടെടുത്ത് വരുന്ന രംഗങ്ങളും ഒക്കെ… നമ്മൾ ആഫ്രിക്കയിലും പോയപോലെ. സുഡൂന്റെ അമ്മൂമ്മയൊന്നും ഒരിക്കലും മനസ്സിൽനിന്ന് മായുന്നില്ല. മജീദിനെ അവതരിപ്പിച്ച സൌബിനും നൂറിൽ നൂറ്റമ്പത് മാർക്ക് കൊടുക്കാം. ഫുട്ബോൾ പിരാന്ത് തലയ്ക്കുപിടിച്ച ഒരു യുവാവിന്റെ പ്രക്ഷുബ്ധജീവിതത്തിനിടയിലും സുഡൂന്റെ അപ്പി വൃത്തിയാക്കുന്ന മജീദ്. ഒരുപാടൊരുപാട് അനുഭവങ്ങളിലുടെ നീങ്ങുന്ന സിനിമ, ഇങ്ങനെയും സിനിമ ഉണ്ടാക്കാമെന്ന് കാട്ടിത്തരുന്നു. സിനിമ കണ്ട ഒരാളുടെ വർത്തമാനം. “ഒരു ഉദാത്തമായ മനസ്സിനു മാത്രമേ ഇത്ര നല്ല സിനിമയെ പുറത്തിറക്കാൻ കഴിയൂ…”
സക്കരിയ ഉയരങ്ങളിലെത്തുമ്പോഴും, നന്മ മറക്കരുത് എന്ന വിനീത അപേക്ഷയോടെ,
സ്വന്തം ടീച്ചർ